
Iran’s missile attack Kuwait കുവൈത്ത് സിറ്റി: അന്താരാഷ്ട്ര തലത്തിൽ സമാധാന ചർച്ചകളെ അപ്രസക്തമാക്കിക്കൊണ്ട് മേഖലയിൽ അമേരിക്കൻ ആക്രമണം ഉണ്ടായതിന് മണിക്കൂറുകൾക്കകം കുവൈത്തിന് നേരെ ഇറാന്റെ സൈനിക ആക്രമണം. കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ മിസൈൽ– ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി കുവൈത്ത് സൈന്യം സ്ഥിരീകരിച്ചു. ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടയിലുണ്ടായ ഈ അപ്രതീക്ഷിത ആക്രമണം മിഡിൽ ഈസ്റ്റിനെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണത്തെ തുടർന്ന് ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്കും അടിയന്തിര ജാഗ്രതാ നിർദ്ദേശങ്ങൾ അയച്ചിട്ടുണ്ട്. എന്നാൽ ശത്രുപക്ഷത്തുനിന്നുണ്ടായ ഡ്രോൺ–മിസൈൽ ആക്രമണങ്ങളെ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ഫലപ്രദമായി ചെറുത്തുതോൽപ്പിച്ചുവെന്ന് സൈന്യം വ്യക്തമാക്കി. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, ഇവ മിസൈലുകൾ വന്ന് പതിച്ചതല്ലെന്നും കുവൈത്ത് വ്യോമസേന അവയെ ആകാശത്തുവെച്ച് തന്നെ വിജയകരമായി നിർവീര്യമാക്കിയപ്പോൾ ഉണ്ടായ ശബ്ദമാണെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കൃത്യമായ വിവരങ്ങൾ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ നിരന്തരം ജനങ്ങളെ അറിയിക്കുമെന്നും ഭരണകൂടം കൂട്ടിച്ചേർത്തു. കുവൈത്തിന് നേരെ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ ഇസ്രയേലിലും യുദ്ധ സൈറണുകൾ മുഴങ്ങി. വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ടാണ് പുതിയ മിസൈൽ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ലബനനിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഹിസ്ബുള്ളയ്ക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രയേൽ രൂക്ഷമായ ആക്രമണം നടത്തിവരികയായിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണമാണ് ഇസ്രയേലിന് നേരെ ഇപ്പോൾ ആക്രമണം ഉണ്ടായിരിക്കുന്നത്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് അമേരിക്ക ഇറാനെതിരെ നേരിട്ട് സൈനിക ആക്രമണം നടത്തുന്നത്. എന്നാൽ, തങ്ങൾക്ക് നേരെയുണ്ടാകുന്ന ഭീഷണികളെ ചെറുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇത് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തടസ്സമാകില്ലെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് നൽകുന്ന വിശദീകരണം. അതേസമയം, അമേരിക്കൻ അധിനിവേശത്തിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുന്നുണ്ടെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും വ്യക്തമാക്കി.