
US airstrikes in Iran വാഷിംഗ്ടൺ/ടെഹ്റാൻ: മേഖലയിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ ദക്ഷിണ ഇറാനിൽ ശക്തമായ ആക്രമണം നടത്തി യുഎസ് സൈന്യം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ ബോട്ടുകളും യുഎസ് യുദ്ധവിമാനങ്ങളെ ലക്ഷ്യമിട്ട ബന്ദർ അബ്ബാസിലെ മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് വ്യോമസേന തകർത്തത്. അമേരിക്കൻ സൈനികർക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ അടിയന്തിര നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ഇറാന്റെ തീരദേശ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിറിക്, ജാസ്ക് എന്നിവിടങ്ങളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ അമേരിക്കയ്ക്ക് കൈമാറണം, അല്ലെങ്കിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ പൂർണ്ണമായി നശിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശനമായി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നടപടി എന്നത് ശ്രദ്ധേയമാണ്. ഈ ആക്രമണം നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമോ അതിന്റെ അവസാനമോ അല്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതൊരു സ്വാഭാവിക പ്രതിരോധ നടപടി മാത്രമാണ്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. ആക്രമണം പരിമിതമായ തോതിൽ മാത്രമുള്ളതാണെന്നും ഇത് വരും ദിവസങ്ങളിൽ തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. കുറച്ചുകാലമായി ശാന്തമായിരുന്ന പശ്ചിമേഷ്യൻ അന്തരീക്ഷം ഈ സംഭവത്തോടെ വീണ്ടും വഷളാകാനാണ് സാധ്യത. അമേരിക്കൻ ആക്രമണങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും, മേഖലയിൽ വീണ്ടും ശക്തമായ പ്രത്യാക്രമണങ്ങൾക്ക് ഇറാൻ മുതിരുമോയെന്ന് വരും മണിക്കൂറുകളിൽ മാത്രമേ വ്യക്തമാകൂ.