
Oil price surge ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കടുത്തതോടെ രാജ്യാന്തര വിപണിയിൽ വലിയ ചലനങ്ങൾ. വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നപ്പോൾ, ദുബായ് വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 4.5 ദിർഹത്തിന്റെ ഇടിവാണ് സ്വർണവിലയിലുണ്ടായത്. എണ്ണവില വർധിച്ചതോടെ അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ പണപ്പെരുപ്പ ഭീതി ശക്തമായതാണ് നിക്ഷേപകരെ സ്വാധീനിച്ചതും സ്വർണവില കുറയാൻ കാരണമായതും. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം ഇന്ന് രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 545.25 ദിർഹമായിരുന്നു വില. ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോൾ ഇത് 549.75 ദിർഹമായിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന യുഎസ്-ഇറാൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനകളെ തുടർന്ന് തിങ്കളാഴ്ച സ്വർണവില വർധിച്ചിരുന്നെങ്കിലും ഇന്നത്തോടെ ഈ നേട്ടം നഷ്ടമാവുകയായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 505.0 ദിർഹവും 21 കാരറ്റിന് 484.25 ദിർഹവും 18 കാരറ്റിന് 415.0 ദിർഹവും 14 കാരറ്റിന് 323.75 ദിർഹവുമാണ് രാവിലത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.9 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,529 ഡോളറിലെത്തി. വെള്ളി വില രണ്ട് ശതമാനം ഇടിഞ്ഞ് ഔൺസിന് 281.35 ദിർഹമായി. തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകൾക്കും നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണമാണ് എണ്ണവില ഉയർത്തിയത്. ഇന്ന് രാവിലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.5 ശതമാനം വർധിച്ച് ബാരലിന് 98.54 ഡോളറിലെത്തി. മൂന്ന് മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാന്റെ ചീഫ് നെഗോഷ്യേറ്ററും വിദേശകാര്യ മന്ത്രിയും ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, പെട്ടെന്നൊരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷകളെ യുഎസും ഇറാനും തള്ളിക്കളഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാർ ഉണ്ടായാൽ പോലും, മധ്യപൂർവദേശത്തെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കാരണം ആഗോളതലത്തിലേക്കുള്ള എണ്ണ വിതരണം സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു. നിലവിലെ ആഗോള പണപ്പെരുപ്പ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ വർഷം പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയും വിപണി വിദഗ്ധർ പ്രവചിക്കുന്നുണ്ട്.